തിരുവല്ല: അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതം ഒഴിയുന്നില്ല. നദികളിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. ജില്ലയില്‍ രണ്ടായിരത്തോളം ആളുകള്‍ ഇന്നും ക്യാമ്പുകളില്‍ കഴിയുകയാണ്. തിരുവല്ലയില്‍ മാത്രം 1820 പേര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നു. കോഴഞ്ചേരി-144, അടൂര്‍ 53, എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകള്‍. അറുനൂറ് കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. രണ്ട് ഗര്‍ഭിണികള്‍ അടക്കം 867 സത്രീകളാണ് ക്യാമ്പുകളില്‍ ഉള്ളത്. 354 കുട്ടികളും ക്യാമ്പുകളില്‍ ഉള്‍പ്പെടുന്നു. ആറ് താലൂക്കുകളിലായി നാല്‍പത് ക്യാമ്പുകള്‍ പിരിച്ചുവിട്ടു. ദുസഹമായ അവസ്ഥയാണ് ക്യാമ്പുകളില്‍ ഉള്ളത്. തറയിലെ ടൈലിന്റെ തണുപ്പ് സഹിച്ച് പലരും ക്യാമ്പുകളില്‍ നിലത്ത് പായ വിരിച്ചാണ് കിടന്നുറങ്ങുന്നത്.
തിരുവല്ല താലൂക്കിലെ ക്യാമ്പുകളിലും പനി ബാധിതരുണ്ട്. ഇതില്‍ ക്യാമ്പുകളില്‍ എത്തുന്നതിന് മുന്‍പേ പനി ബാധിച്ചവര്‍ നൂറിലേറെയാണ്. ക്യാമ്പ് തുടങ്ങിയ ശേഷമുള്ള പനി ബാധിതരുടെ റിപ്പോര്‍ട്ട് ശേഖരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ ക്യാമ്പുകളില്‍ കുട്ടികളടക്കം പനിക്കിടക്കയിലാണ്. ഓരോ ക്യാമ്പുകളിലും ഡോക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പനി ഗുരുതരമാകുന്നവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം തിരികെയെത്തിക്കുകയാണ്.
ജില്ലയില്‍ എലിപ്പനി, ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവ പടര്‍ന്ന് രോഗികള്‍ മരണമടഞ്ഞ സാഹചര്യമുള്ളതിനാല്‍ വീടുകളില്‍ വെള്ളം ഒഴിയുന്നതനുസരിച്ച് ദുരിതാശ്വാസ ക്യാമ്പ് വേഗത്തില്‍ പിരിച്ചുവിടാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുകളും മാസ്‌കുകളും ആരോഗ്യ വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്. കടപ്ര വീയപുരം ലിങ്ക് ഹൈവേയും വെള്ളത്തിനടിയിലാണ്. ഇതുവഴി യാത്ര ദുസ്സഹമാണ്. ബസ് സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളം ഇറങ്ങിപ്പോകാനുള്ള തോടുകളെല്ലാം അടഞ്ഞുകിടക്കുന്നതാണ് ഇവിടത്തുകാരുടെ ദുരിതം.
തോടുകളില്‍ പായലും പോളയും പുല്ലും നിറഞ്ഞിരിക്കുന്നതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഓരോ വര്‍ഷവും ദുരിതങ്ങള്‍ കൂടിവരികയാണ്. പെരിങ്ങര പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ വെള്ളം ഇറങ്ങാതെ ദുരിതക്കയത്തിലാണ്. റോഡിലും വീടുകളിലും ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്. പലയിടങ്ങളിലും വെള്ളം പൂര്‍ണമായി ഇറങ്ങി വീടുകള്‍ വൃത്തിയാക്കിയ ശേഷമേ താമസം തുടങ്ങാന്‍ കഴിയുകയുള്ളു.































