പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നടക്കുന്ന വ്യാപകമായ മലയിടിക്കലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം മന്ത്രി സണ്ണി ജോസഫിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കത്ത് നൽകി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം നടന്നതിന്റെ മറവിൽ, ഉദ്യോഗസ്ഥ -ഭൂമാഫിയ കൂട്ടുകെട്ടിലൂടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രകൃതിദത്ത മലകൾ ഇതിനകം തന്നെ പൂർണ്ണമായി ഇടിച്ചുനിരത്തിക്കഴിഞ്ഞതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രദേശത്തെ ഭൂഗർഭ ജലസ്രോതസ്സുകളെയും ആവാസവ്യവസ്ഥയെയും പൂർണ്ണമായി തകർക്കുന്ന രീതിയിലാണ് നിലവിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
കിടങ്ങന്നൂർ വില്ലേജിലെ മുടിമല ഐ.പി.സി ക്ക് സമീപം മലയുടെ പകുതിയിലധികവും മണ്ണുമാഫിയ ഇതിനകം തന്നെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചുനിരത്തി കടത്തിക്കൊണ്ടുപോയിക്കഴിഞ്ഞു. വല്ലന കൊറ്റനാട് മലയുടെ മുക്കാൽ ഭാഗവും മാഫിയ സംഘങ്ങൾ പൂർണ്ണമായി തുരന്നെടുത്തു. കിടാരം മല പ്രദേശത്തെ ഏകദേശം 20 ഏക്കറോളം വരുന്ന മലയിലെ മണ്ണ് പൂർണ്ണമായി എടുത്തുമാറ്റുന്നതിനായി വൻകിട മാഫിയകൾക്ക് ഇതിനകം തന്നെ വഴിവിട്ട രീതിയിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഭരണസംവിധാനങ്ങളുടെ തിരക്കുകളെ ചൂഷണം ചെയ്ത് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ പരിസ്ഥിതി ധ്വംസനം നടത്തിയിട്ടുള്ളത്.
വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ ഈ പ്രദേശങ്ങളിൽ വൻതോതിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും അതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത നാശനഷ്ടങ്ങൾ ഉണ്ടാകാനും ഈ നിയമവിരുദ്ധ പ്രവർത്തനം കാരണമാകും. അതിനാല്‍ ഈ വിഷയത്തിൽ മന്ത്രി നേരിട്ട് അടിയന്തിരമായി ഇടപെടണമെന്നും വല്ലന കിടാരം മലയിൽ നിന്നും മണ്ണെടുക്കാൻ നൽകിയിട്ടുള്ള അനുമതി റദ്ദാക്കിക്കൊണ്ട് നിലവിലെ ഖനന പ്രവർത്തനങ്ങൾ ഉടനടി സ്റ്റേ ചെയ്യാനും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.






























