ചുങ്കപ്പാറ : ടൗണിന്റെ സമീപത്തു കൂടി നിരവധി ചെറുതോടുകളും ചേർന്ന് ഒഴുകുന്ന ഊരു കുഴി തോട്ടിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. തോടിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യവും ചപ്പ് ചവറുകളും കെട്ടി കിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും മറ്റ് വീട്ടാവശ്യങ്ങളും നൂറുകണക്കിന് ആൾക്കാർ ആശ്രയിച്ചിരുന്ന ഊരു കുഴി തോട് ഇപ്പോൾ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. തോട്ടിൽ മാലിന്യം നിറഞ്ഞ് മലിനജലം കെട്ടി കിടക്കുന്നതിനാൽ കൊതുകും കൂത്താടിയും പെരുകി പകർച്ചവ്യാധി ഭീഷണിക്കും സാധ്യത ഏറെയാണ്. ഇതുമൂലം സമീപത്തെ നിരവധി ശുദ്ധജല സ്രോതസ്സുകളും മലിനമാകുന്ന സ്ഥിതിയാണ്. അനധികൃത കൈയ്യേറ്റമാണ് തോടിന്റെ ഈ അവസ്ഥക്ക് കാരണം. ചില സ്ഥലങ്ങളിൽ 11 മീറ്റർ വരെ വീതിയുണ്ടായിരുന്ന ഊരു കുഴി തോടിനിപ്പോൾ മൂന്നു മീറ്റർ പോലും വീതിയില്ലാത്ത സ്ഥിതിയിലെത്തി. ചെറിയ മഴ പെയ്യ്താൽ പോലും സമീപത്തു താമസിക്കുന്ന വീടുകളിൽ വെള്ളം കയറും.
പുളിക്കൻ പാറ മുതൽ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മത്സ്യ-മാംസ കടകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ തോട്ടിലേക്കാണ് തള്ളുന്നത്. ശുചി മുറി മാലിന്യങ്ങൾ വരെ ഊരു കുഴി തോട്ടിലേക്ക് തള്ളുന്നതായി പരാതി ഉയർന്നിരുന്നു. ഊരു കുഴി തോട് സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന്
പഴക്കം ഏറെയുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തദ്ദേശ സ്വയംഭരണ പകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നടക്കം മാലിന്യങ്ങൾ തള്ളുന്നതായും തോട് മലീമസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബഹുജന പങ്കാളിത്തതോടെ തോടിന്റെ വീതിയും ആഴവും വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നാണ് ആവശ്യം.





























