വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇറാന്റെ പക്കല്‍ കൂറ്റന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അവശേഷിക്കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ടിട്ടും ആയിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. ഭൂഗര്‍ഭ അറകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന മിസൈലുകള്‍ പുറത്തെടുക്കുന്നതിലൂടെ ഇറാന്, അതിശക്തമായ ആക്രമണങ്ങള്‍ നടത്താനാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ പകുതിയും നശിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ കേടുപാടുകള്‍ പരിഹരിച്ച് വീണ്ടും ആക്രമണത്തിന് തയ്യാറാക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധമാരംഭിക്കുന്നതിന് മുൻപുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ പകുതിയോളം ആയുധങ്ങള്‍ ഇറാന്റെ കയ്യില്‍ അവശേഷിക്കുന്നുണ്ടെന്ന് യുഎസ്-ഇസ്രായേല്‍ ഉദ്യോഗസ്ഥവൃന്ദം നേരത്തെ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, മിസൈലുകളുടെ തകരാറുകള്‍ പരിഹരിച്ച് ഇറാന്‍ യുദ്ധം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണോയെന്ന ആശങ്കയിലാണ് യുഎസ് അധികൃതരെന്നാണ് റിപ്പോര്‍ട്ട്. ശേഷിക്കുന്ന മിസൈലുകള്‍ ഉപയോഗപ്പെടുത്തി ഏത് നിമിഷവും ഇറാന് പ്രത്യാക്രമണം നടത്താനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.





























