മസ്കറ്റ് : ഒമാൻ തീരത്ത് മുങ്ങിയ പായ്ക്കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉണ്ടായ അപകടത്തിന് പിന്നാലെ അമേരിക്കൻ നാവികസേന, വാണിജ്യ കപ്പലുകൾ, ഇന്ത്യൻ നാവികസേന എന്നിവയുടെ ഏകോപിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. റാസ് അൽ ഹദ്ദിന് കിഴക്കായി ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണ് എം.എസ്.വി. വിരാട് 1 എന്ന പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ പിന്നീട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കടലിൽ അപകടം സംഭവിച്ച വിവരം ആദ്യമായി തിരിച്ചറിഞ്ഞത് അമേരിക്കൻ നാവികസേനയായിരുന്നു. ഉടൻ തന്നെ വിവരം ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
അമേരിക്കൻ നാവികസേനയുടെ പി-8 പട്രോൾ വിമാനമാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. കടലിൽ കുടുങ്ങിയവർക്കായി വിമാനം ലൈഫ് റാഫ്റ്റുകൾ താഴേക്കിറക്കി നൽകുകയും രക്ഷാപ്രവർത്തനത്തിന് നിർണായക സഹായം നൽകുകയും ചെയ്തു. തുടർന്ന് ‘ജബൽ അലി 9’ എന്ന വാണിജ്യ കപ്പലും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. അമേരിക്കൻ നാവികസേന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പായ്ക്കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാവരെയും ലൈഫ് റാഫ്റ്റുകളിലേക്ക് മാറ്റുകയും പിന്നീട് സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
രക്ഷപ്പെടുത്തിയ ഇന്ത്യക്കാർ എല്ലാവരും നിലവിൽ സുരക്ഷിതരാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.





























