ടെഹ്റാൻ : യു.എസ് – ഇസ്രയേൽ നേതൃത്വത്തിൽ ഇറാനെതിരെ തുടക്കമിട്ട അധിനിവേശ യുദ്ധം തീവ്രമാവുന്നു. സംഘര്‍ഷം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും ശമനമില്ലാതെ തുടരുകയാണ്. അമേരിക്കൻ സൈന്യം 2,500 മറീനുകളെയും ഒരു ആംഫിബിയസ് അസോൾട്ട് കപ്പലിനെയും മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ഉത്തരവിട്ടു. നിലവിൽ ജപ്പാനിലായിരുന്ന ഈ കപ്പൽ ഇറാൻ തീരത്തേക്ക് വരാൻ ഒരാഴ്ചയിലധികം സമയമെടുക്കും. ഇതിനകം തന്നെ 12 കപ്പലുകളും എട്ട് ഡിസ്ട്രോയറുകളും ഒരു വിമാനവാഹിനിക്കപ്പലും മേഖലയിലുണ്ട്. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക ലക്ഷ്യങ്ങൾ അമേരിക്കൻ വ്യോമസേന ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തി. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90% നടക്കുന്നത് ഇവിടെനിന്നാണ്.
വെള്ളിയാഴ്ച ടെഹ്‌റാനിലെ ഫെർദൗസി സ്ക്വയറിൽ വൻ സ്ഫോടനം ഉണ്ടായി. കുദ്‌സ് ദിനവുമായി ബന്ധപ്പെട്ട റാലി നടക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രദേശം ഒഴിയണമെന്ന് ഇസ്രായേൽ പേർഷ്യൻ ഭാഷയിൽ എക്സ് വഴി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലി തുടര്‍ന്നു. സ്ഫോടന സമയത്ത് ഇറാന്റെ ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി ഇജെയി റാലിയിൽ പ്രസംഗിക്കുകയായിരുന്നു. സ്ഫോടനത്തിന് ശേഷവും ഇറാൻ പിന്മാറില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന്റെ വ്യവസായ കേന്ദ്രമായ തബ്രീസിലെ ഒരു മേഖല ഉടൻ ആക്രമിക്കുമെന്നും അവിടുത്തെ ജനങ്ങൾ ഉടൻ ഒഴിയണമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഇന്ന് മുന്നറിയിപ്പ് നൽകി.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20%കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെന്ന് ഇറാന്റെ യുഎൻ പ്രതിനിധി അറിയിച്ചു. എന്നാൽ യുദ്ധസാഹചര്യം കാരണം കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ചില ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്.






























