ഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് പ്രത്യേക വിമാന സർവീസുകൾ ശക്തിപ്പെടുത്തുന്നു. ഇന്ന് (മാർച്ച് 14) എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ആകെ 80 വിമാന സർവീസുകൾ പശ്ചിമേഷ്യൻ മേഖലയിലേക്ക് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിൽ നിശ്ചിത സർവീസുകളോടൊപ്പം പ്രത്യേക (അഡ്‌ഹോക്ക്) സർവീസുകളും ഉൾപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സൗദി അറേബ്യയിലെ ജിദ്ദയും ഒമാനിലെ മസ്‌കത്തുമാണ് നിശ്ചിത സർവീസുകൾ തുടരുന്ന പ്രധാന സ്ഥലങ്ങൾ.
ജിദ്ദയിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് മൊത്തം 10 വിമാന സർവീസുകൾ നടത്തും. ദില്ലിയിൽ നിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും എയർ ഇന്ത്യ നടത്തും. കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്നായി എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നടത്തും. അതേസമയം, മസ്‌കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് എട്ട് നിശ്ചിത സർവീസുകൾ നടത്തും. ഡൽഹി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു.






























