അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ബനസ്കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം രണ്ടു മാസം മുമ്പ് നടന്ന സംഭവത്തിൽ ഇതിനോടകം തന്നെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ അറിയിച്ചു.
കാണിക്കയായി ലഭിച്ച പണം ജീവനക്കാർ ചേർന്ന് എണ്ണുന്നതിനിടയിലാണ് 1,04,000 രൂപയോളം മോഷ്ടിക്കാൻ ശ്രമം നടന്നത്. നോട്ട് കെട്ടുകൾ കാലിനടിയിൽ ഒളിപ്പിച്ച ജീവനക്കാരൻ, പിന്നീട് ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോൾ പണം താഴെ വീഴുകയായിരുന്നു. ഇത് മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ക്ഷേത്രം ട്രസ്റ്റിന് പരാതി നൽകുകയുമായിരുന്നു. ട്രസ്റ്റിന്റെ പരാതിയിൽ ഉടനടി കേസെടുത്ത പോലീസ് അന്വേഷണം നടത്തി മൂന്ന് കരാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ ജോലിയിൽ നിന്നും ഉടനടി പിരിച്ചുവിട്ടിരുന്നതായും നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.





























