യുഎസ്: ഇന്ത്യയ്ക്കുമേൽ 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഉയർന്ന താരിഫ് ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നിറിയിപ്പ് നൽകിയിരുന്നു. സമയപരിധി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ട്രംപ് പറയുന്നു. ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.
‘എക്കാലത്തും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു. ഒപ്പം റഷ്യ യുക്രെയ്നിലെ കൊലപാതകങ്ങള്‍ നിര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത്, ചൈനയ്‌ക്കൊപ്പം റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവരാണ്. ഇതൊന്നും നല്ല കാര്യങ്ങളല്ല! അതിനാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഇന്ത്യ 25% താരിഫും, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു പിഴയും നല്‍കേണ്ടി വരും.’ ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു. അതിനിടെ, ഇന്ത്യക്ക് പുറമെ മറ്റു ലോകരാജ്യങ്ങൾക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ശതമാനം നികുതിക്ക് പകരം 15-20 ശതമാനമായി നികുതി നൽകേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എല്ലാവരുമായി രമ്യതയിൽ പോകാനാണ് തനിക്ക് ഇഷ്ടമെന്നും അമേരിക്കയുമായി ബിസിനസ് ചെയ്യാൻ താത്പര്യമില്ലാത്തവർക്കുള്ള നികുതിയാണിതെന്നുമാണ് ട്രംപ് പറഞ്ഞത്.





























