ഡെറാഢൂൺ : ഉത്തരാഖണ്ഡിൽ പ്രളയക്കെടുതി തുടരുന്നു. പ്രളയദുരന്തത്തിൽ അൻപത് മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ പലയിടത്തും വെള്ളക്കെട്ടൊഴിഞ്ഞു. അതേസമയം പ്രളയം ഉത്തരാഖണ്ഡിനെ തകർത്തെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ദുരിതബാധിത മേഖലകൾ പൂർവ്വസ്ഥിതിയിലെത്താൻ നാളുകളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മോശം കാലാവസ്ഥ രക്ഷപ്രവർത്തനത്തിന് തടസ്സമായി നിൽക്കുകയാണ്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാർ നാല് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിലും മണ്ണിടിച്ചിലും തകർന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനും പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതേസമയം മോശം കാലാവസ്ഥാ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്. രാംഗഢിൽ കുടുങ്ങി കിടന്ന നൂറ് പേരെ സാഹസികമായി രക്ഷിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 500 മില്ലിമീറ്റർ മഴയാണ് നൈനിറ്റാളിൽ മാത്രം പെയ്തത്. നൈനിറ്റാളിനെ കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പല പ്രദേശങ്ങളും റോഡും വാർത്തവിനിമയസംവിധാനങ്ങളും തകരാറിലായതോടെ പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട നിലയിലാണ്.