ഡൽഹി: കനത്ത മഴ മൂലം നാശനഷ്ടങ്ങൾ നേരിട്ട ഉത്തരാഖണ്ഡിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി. സംസ്ഥാനത്തുണ്ടായ നാശനഷ്ടം, റോഡുകളുടെ അവസ്ഥ, കാർഷിക മേഖലയുടെ നിലവിലെ സാഹചര്യം എന്നിവയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തത്. കൂടാതെ, സംസ്ഥാനത്തുണ്ടായ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചും രക്ഷാപ്രവർത്തനത്തെ കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തിയിട്ടുണ്ട്. അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച വിവരങ്ങളും, പൊതുസ്വത്ത് നഷ്ടമായതിന്റെ കൃത്യമായ കണക്കുകളും പ്രധാനമന്ത്രിക്ക് മുൻപാകെ മുഖ്യമന്ത്രി സമർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തന വേളയിൽ സർക്കാരും, എസ്ഡിആർഎഫും, പോലീസും ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ, മണ്ണിടിഞ്ഞ് തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം, അവശ്യ ഘട്ടങ്ങളിൽ കേന്ദ്രത്തിന്റെ പൂർണ സഹകരണം സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.





























