നെടുമങ്ങാട് : കാമ്പസിന്റെ ഹൃദയമിടിപ്പായിരുന്ന വി.ജോയി വർക്കലയിലും ആറ്റിങ്ങലിലും ഇന്നലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കസറി. ജോയ് അണ്ണനെത്തി എന്ന പറച്ചിലിൽത്തന്നെ വിദ്യാർത്ഥികൾക്ക് ആവേശം. സ്ഥാനാർത്ഥിയുടെ പരിവേഷമില്ലാതെ ചേർത്തണച്ചും സ്നേഹം പങ്കിട്ടും പഴയ വിദ്യാർത്ഥി – യുവജനനേതാവ് കലാലയങ്ങളിൽ നടത്തിയത് സൂപ്പർ എൻട്രി. അഞ്ച് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പി, നാടിന് എന്ത് ഗുണം ചെയ്തു ? എന്ന് രാഷ്ട്രീയമായൊരു ചോദ്യം കൂടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മടങ്ങിയത്. ഇതിനെ മുൻകൂട്ടിക്കണ്ട് പ്രതിരോധം തീർത്തതുപോലായി യു.ഡി.എഫ് സാരഥി അടൂർ പ്രകാശിന്റെ പ്രചാരണം. കരകുളത്ത് എം.പി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച രണ്ടു റോഡുകളും പുതുതായി സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും ഇന്നലെ നാടിന് സമർപ്പിച്ചു.
പണ്ടാരവിള – കെ.കെ.വി നഗർ, കരകുളം – യമുന നഗർ റോഡുകളും കീഴ്കല്ലയം, നീലമലതല,പ്ലാത്തറ ജംഗ്‌ഷനുകളിൽ ലൈറ്റുമാണ് ഉദ്‌ഘാടനം ചെയ്തത്. വിജയരാജ്, രാജേന്ദ്രൻ നായർ,സുകുമാരൻ നായർ, വിനോദ്, ലാലി തുടങ്ങി ഒരുപറ്റം കോൺഗ്രസുകാരും സ്ഥലവാസികളും സ്വീകരിക്കാനെത്തി. ഗുരുമന്ദിരത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച എം.പിയെ അനുമോദിച്ച് എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്,ശാഖ പ്രസിഡന്റ് രതീഷ് കുമാർ, വൈസ് പ്രസിഡന്റ് ഷാജി തോപ്പിൽ,സെക്രട്ടറി സജികുമാർ,രക്ഷാധികാരി ശശിധരൻ,വാർഡ് മെമ്പർ ശ്രീകല,രജി എന്നിവർ രംഗത്തെത്തി.ആര്യനാട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കവല സന്ദർശനം പൂർത്തിയാക്കി. വിതുര ശശി, കെ.എസ്.ശബരീനാഥൻ, ജലീൽ മുഹമ്മദ്, എൻ.ജയമോഹൻ,സി.എസ്.വിദ്യാസാഗർ, ഉഴമലയ്ക്കൽ ബാബു, ഉവൈസ് ഖാൻ,ജ്യോതിഷ് കുമാർ,എസ്.കെ.രാഹുൽ,അരുവിയോട് സുരേന്ദ്രൻ,ഇന്ദുലേഖ, സി.ആർ.ഉദയകുമാർ,മലയടി പുഷ്പാംഗദൻ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് പൗരത്വ ബില്ലിനെതിരായ രാജ്ഭവൻ ധർണയിൽ പങ്കെടുത്തു.





























