തിരുവനന്തപുരം: ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് വി കെ സനോജ് എംഎൽഎ. മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ആഭ്യന്തര വകുപ്പിന് നാഥനുണ്ടായി എന്ന് വാദിക്കുന്ന കോൺഗ്രസ്-ലീഗ് സൈബർ പോരാളികൾക്കെതിരെയാണ് സനോജിന്റെ വിമർശനം.ടി ജി മോഹൻദാസിന്റെ വിവാദ വീഡിയോ പുറത്തുവന്നതിന്റെ പിറ്റേന്ന് തന്നെ ആർഎസ്എസ് നേതൃത്വം അയാളെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ കേസെടുത്ത് പത്ത് ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാനോ വീഡിയോ നീക്കം ചെയ്യാനോ അധികൃതർ തയ്യാറായില്ലെന്നും ഒടുവിൽ മാധ്യമങ്ങളും ഭരണപക്ഷ അണികളും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കസ്റ്റഡി നടപടികളിലേക്ക് നീങ്ങിയതെന്നും സനോജ് പറയുന്നു.
സംഘപരിവാർ നേതാക്കളുടെ വീടുകളിൽ വിരുന്നിനും ഷാൾ സ്വീകരിക്കാനും പോകുന്നവരാണോ ആഭ്യന്തര വകുപ്പിന്റെ നാഥന്മാർ എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു. പിണറായി സർക്കാരിന്റെ കാലത്ത് വർഗീയ പ്രചാരകർക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികളെ സനോജ് ഓർമ്മിപ്പിക്കുന്നു. കെ സുരേന്ദ്രൻ മൂന്ന് മാസം ജയിലിൽ കിടന്നതും കെ പി ശശികല, ആർ വി ബാബു, സെൻകുമാർ, പി സി ജോർജ്ജ്, ഷാജൻ സ്കറിയ തുടങ്ങിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും പിണറായി വിജയന്റെ കാലത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്ന് ശശികലയുടെ അറസ്റ്റിനെതിരെ സംഘപരിവാർ ഹർത്താൽ നടത്തിയപ്പോൾ, ഷാജൻ സ്കറിയയ്ക്ക് വേണ്ടി ശബ്ദമുയർത്തിയത് കോൺഗ്രസുകാരായിരുന്നുവെന്നും അദ്ദേഹം പരിഹസിക്കുന്നു.






























