പാലക്കാട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യുഡിഎഫ് ചരിത്രപരമായ മുന്നേറ്റം നടത്തുമെന്ന് വി.കെ ശ്രീകണ്ഠൻ എംപി. കഴിഞ്ഞ തവണ 12-ൽ 10 സീറ്റും എൽഡിഎഫ് നേടിയ ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കുമെന്നും കുറഞ്ഞത് ഏഴ് സീറ്റുകളിലെങ്കിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരം പ്രതിഫലിച്ച ജില്ലയാണ് പാലക്കാട്. ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരുണ്ടായിട്ടും കർഷകർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന വിമർശനം ശക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിന് വിജയിക്കും. രമേഷ് പിഷാരടി ആദ്യഘട്ടത്തിൽ തന്നെ മുന്നേറിയതായും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിനടുത്ത് തന്നെ ഇത്തവണയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ആഭ്യന്തര കലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. 35 വർഷത്തോളം പാർട്ടിയുടെ വിശ്വസ്തരായി പ്രവർത്തിച്ചവർ പോലും നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രംഗത്തു വന്നിട്ടുണ്ട്. ഇത് പരമ്പരാഗത കമ്മ്യൂണിസ്റ്റ് കോട്ടകളിൽ വലിയ വിള്ളൽ വീഴ്ത്തുമെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. പാലക്കാടിന്റേത് മതേതര മനസ്സാണ്. വർഗീയ പാർട്ടികൾക്ക് ഇവിടെ സ്ഥാനമില്ലെന്നും ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.





























