പയ്യന്നൂർ : സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരിൽ അവിശ്വസനീയമായ അട്ടിമറി വിജയമാണ് വി. കുഞ്ഞികൃഷ്ണൻ നേടിയത്. കേരള രൂപീകരണത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ഇതര സ്ഥാനാർത്ഥികൾക്ക് വഴങ്ങാത്ത പയ്യന്നൂരിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കുഞ്ഞികൃഷ്ണന്റെ വിജയം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. താൻ എംഎൽഎ ആകാൻ വേണ്ടി മത്സരിച്ചതല്ലെന്നും പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ഒരു പ്രതിഷേധ സൂചകമായാണ് ജനവിധി തേടിയതെന്നും വിജയത്തിന് ശേഷം കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച നേതാവാണ് കുഞ്ഞികൃഷ്ണൻ. ഈ വിഷയത്തിൽ നേതൃത്വത്തെ ചോദ്യം ചെയ്തതിന് അദ്ദേഹം പാർട്ടിയിൽ നിന്ന് കടുത്ത അധിക്ഷേപങ്ങൾ നേരിട്ടിരുന്നു. യുഡിഎഫിൽ ആർഎസ്പിക്ക് നൽകിയ സീറ്റിലാണ് കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിച്ചത്. വിജയത്തിന് ശേഷം ആർഎസ്പി ഓഫീസിലെത്തിയ അദ്ദേഹത്തെ ഷിബു ബേബി ജോൺ, ബി.എൻ. ഹസ്കർ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. സിപിഎം വലിയ അപചയത്തിലാണെന്നും നേതൃത്വം തിരുത്താൻ തയ്യാറാകാത്ത പക്ഷം അണികൾ അവരെ തിരുത്തണമെന്നുമാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.






























