തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു. ബജറ്റിലെ ഈ നിർദേശങ്ങൾ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതും തീരദേശ ജനതയുടെ ജീവിതത്തിന് വൻ ആഘാതം സൃഷ്ടിക്കുന്നതുമാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. യുഡിഎഫ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നടപടികളിലൂടെ സർക്കാർ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം അതിഗുരുതരമായ വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ലഹരിമുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ ഇതിന് വിരുദ്ധമായി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങളാണ് ബജറ്റിൽ വന്നിരിക്കുന്നത്. വീര്യം കുറഞ്ഞതെന്ന പേരിൽ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപൽക്കരമാണെന്ന് ലോകാരോഗ്യസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനങ്ങളോടുള്ള വാഗ്ദാന ലംഘനമായി മാറിയ ഈ നിർദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്നും ഫലപ്രദമായ ജനപക്ഷ മദ്യനയത്തിന് എത്രയും പെട്ടെന്ന് രൂപം നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന ബജറ്റ് നിർദേശം ആലപ്പുഴയിലെ തീരദേശ ജനതയെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒരു മേഖലയിലും കരിമണൽ ഖനനം പാടില്ലെന്ന ആവശ്യവുമായി വലിയ അഴിക്കൽ മുതൽ ആലപ്പുഴ വരെ ജനങ്ങൾ നടത്തിയ ശക്തമായ സമരങ്ങളുടെ ചരിത്രം കത്തിൽ ഓർമിപ്പിക്കുന്നുണ്ട്. മുൻപ് ജനവികാരം മാനിച്ച് പിൻവലിച്ച അത്തരം തീരുമാനങ്ങൾ വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല. കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ തോട്ടപ്പള്ളിയിൽ ആരംഭിച്ച കരിമണൽ ഖനനം സ്വകാര്യ കരിമണൽ ലോബിയുടെ താൽപര്യം സംരക്ഷിക്കാൻ മാത്രമുള്ളതായിരുന്നുവെന്നും സുധീരൻ വിമർശിച്ചു. തോട്ടപ്പള്ളി ഖനനവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി, കരിമണൽ ലോബിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അതിനാൽ തീരദേശ ജനതയുടെ താൽപര്യം മുൻനിർത്തി അർഹതയുള്ള യഥാർഥ വിദഗ്ധരെ ഉൾപ്പെടുത്തി ഈ കമ്മിറ്റി പുനസംഘടിപ്പിക്കണം. കരിമണൽ കർത്താക്കൾക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ സർക്കാരിൽ നിന്നും ഉണ്ടാകരുതെന്നും ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും വി.എം. സുധീരൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.




























