ന്യൂഡൽഹി : കാർഷിക നിയമം സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനത്തിന് അനുമതി നൽകാത്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. പ്രത്യേക സമ്മേളനം ചേരാൻ അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവർണറുടെ വിലയിരുത്തൽ തീർത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്.
ഇതിന് പിന്തുണ നൽകുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്. എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രിസഭയാണെന്ന് സമ്മതിക്കുക വഴി തങ്ങൾ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഇക്കാര്യത്തിലുള്ള സർക്കാരിന്റെ വാദങ്ങൾ ബാലിശമാണ്. നിയമസഭയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സർക്കാരും പ്രതിപക്ഷവും നടത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന ഗവർണറുടെ നിലപാട് ശ്ലാഘനീയമാണ്. ഈ തീരുമാനമെടുത്ത ഗവർണറെ അഭിനന്ദിക്കുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ വിമർശനം ഉയർത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങൾ തിരിച്ചറിയുമെന്നും മുരളീധരൻ പറഞ്ഞു.