കല്‍പറ്റ : മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുന്ന ഒരു വീട്ടില്‍ വിള്ളലുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് സന്ദര്‍ശിച്ചത്. ടൗണ്‍ഷിപ്പില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സന്ദർശനത്തിന് ശേഷം വസീഫ് പ്രതികരിച്ചു. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. വിള്ളല്‍ ഉള്ള വീട്ടില്‍ താമസിക്കുന്ന ദുരന്തബാധിതന്‍ കോണ്‍ഗ്രസുകാരനാണ്. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു.
‘കേരളത്തില്‍ വിവാദങ്ങളിലൂടെ ഉണ്ടാകുന്ന പ്രത്യേക അവസ്ഥയുണ്ട്, അതുകേട്ടിട്ട് വലിയ പ്രയാസം തോന്നുന്നു. യഥാര്‍ഥത്തില്‍ ഇങ്ങനെയൊക്കെ വിവാദമാക്കാന്‍ എന്താണിപ്പോള്‍ ഇവിടെയുള്ളത് എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഈ ദുരന്തമുണ്ടായ ഉടനെ 25 വീട് സര്‍ക്കാരുമായി സഹകരിച്ച് നിര്‍മിച്ച് കൊടുക്കും എന്ന് പറഞ്ഞവരാണ് ഡിവൈഎഫ്ഐ. ഞങ്ങള്‍ ആ പ്രഖ്യാപനം നടത്തി. കേരളത്തിലുടനീളം ഡിവൈഎഫ്ഐയുടെ സഖാക്കള്‍ അധ്വാനത്തിനിറങ്ങി. പലരും ഇപ്പോള്‍ ഇവിടെ ഉണ്ട്. 25 വീട് വെച്ച് കൊടുക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. 100 വീടിനുള്ള 20 കോടി രൂപ ഗവണ്‍മെന്റ് പറഞ്ഞ അക്കൗണ്ടിലേക്ക് ഞങ്ങള്‍ കൊടുത്തു. അതിനെ ആക്ഷേപിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന കേരളത്തിലെ കോണ്‍ഗ്രസിന് വല്ലാത്ത പരിലാളന കൊടുത്ത്, ഒരു കവചമുണ്ടാക്കിക്കൊടുത്ത് ഈ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ വിഡി സതീശന്റെ ഉപചാപക സംഘങ്ങള്‍ ചില മാധ്യമ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുന്നു എന്ന് ഞങ്ങള്‍ക്കൊക്കെ സംശയം തോന്നുകയാണ്. 20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ ചൂരല്‍മലയിലെ പുനരധിവാസ ടൗണ്‍ഷിപ്പ് പ്രൊജക്ടില്‍ വന്നിരുന്ന് ഒരു നാണവും ഉളുപ്പുമില്ലാതെ ഒരുത്തന്‍ വന്ന് പറയുകയാണ്. എന്താ അയാളോടൊക്കെ പറയുക. ഞാന്‍ അയാളെ വ്യക്തിപരമായി ഒന്നും പറയില്ല. അയാളുടെ പ്രത്യേക താത്പര്യമൊന്നുമായിരിക്കില്ല, അയാളെ തള്ളിവിട്ടത് സതീശനായിരിക്കും’, വസീഫ് പറഞ്ഞു.





























