തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :
ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയിൽ മുഴങ്ങിയത്.
രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവൽപ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാർലമെന്ററി രംഗത്തെ പക്വതയും ദീർഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെ.
ഈ ചരിത്രദിനത്തിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തിൽ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ.






























