ന്യൂഡല്‍ഹി : വാക്സീന്‍ എടുക്കാത്തവരും പൂര്‍ണ ഡോസ് വാക്സീന്‍ എടുത്തവരും തങ്ങളുടെ കുടുംബാംഗങ്ങളിലേക്ക് കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം പരത്താനുള്ള സാധ്യത ഏതാണ്ട് സമാനമാണെന്ന് പഠനം. വാക്സീന്‍ എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വാക്സീന്‍ എടുത്തവരെ ഡെല്‍റ്റ വകഭേദം പിടികൂടാനുള്ള ചെറിയ സാധ്യത അവശേഷിക്കുന്നുണ്ടെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ ഗവേഷണം പറയുന്നു. വാക്സീന്‍ എടുത്തവര്‍ അണുബാധയില്‍ നിന്ന് പെട്ടെന്ന് മോചനം നേടുമെങ്കിലും ഇവരിലുണ്ടാകുന്ന വൈറല്‍ ലോഡിന്‍റെ മൂര്‍ധന്യാവസ്ഥ വാക്സീന്‍ എടുക്കാത്തവരില്‍ ഉണ്ടാകുന്നതിന് തുല്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് തീവ്രമാകുന്നതിനും മരണം സംഭവിക്കുന്നതിനുമുള്ള സാധ്യതകള്‍ വാക്സീന്‍ കുറയ്ക്കുമെങ്കിലും ലോകത്ത് ഇപ്പോള്‍ പ്രബലമായ ഡെല്‍റ്റ വകഭേദത്തിനെതിരെ ഇത് അത്ര കാര്യക്ഷമമല്ല എന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. ഇതിനുള്ള കാരണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടില്ല. കോവിഡ് വ്യാപനം മുഖ്യമായും വീടുകളില്‍ നടക്കുന്നതിനാല്‍ വാക്സീന്‍ എടുത്തു എന്ന കാരണം കൊണ്ട് അലംഭാവം പാടില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
തണുപ്പ് കാലമെത്തുന്നതോടെ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം ഒരുമിച്ച് വീട്ടില്‍ ചെലവിടുന്ന സാഹചര്യം കണക്കിലെടുത്ത് കുടുംബത്തിലെ എല്ലാവരും വാക്സീന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ അജിത് ലാല്‍വാനി പറയുന്നു. 2020 സെപ്റ്റംബറിനും 2021 സെപ്റ്റംബറിനും ഇടയില്‍ 621 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.