ന്യൂഡൽഹി : ചില സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളുമായി ചേർന്നു കോവിഡ് വാക്സിനേഷൻ പാക്കേജ് നൽകുന്നുണ്ടെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോടു കേന്ദ്ര സർക്കാർ. വാക്സിനേഷൻ ഡ്രൈവ് നടത്തുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കാനും ഉറപ്പാക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച കത്തിൽ നിർദേശിക്കുന്നു.
സർക്കാർ, സ്വകാര്യ കേന്ദ്രങ്ങൾ, ജോലിസ്ഥലങ്ങൾ, വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി വീടിനടുത്തുള്ള കേന്ദ്രം, കമ്യൂണിറ്റി കേന്ദ്രം, പഞ്ചായത്ത് ഭവൻ, സ്കൂൾ, കോളജ്, വൃദ്ധസദന തുടങ്ങിയ ഇടങ്ങളിൽ താൽക്കാലികമായി വാക്സിനേഷൻ നടത്താമെന്നാണു മാർഗനിർദേശത്തിൽ കേന്ദ്രം പറയുന്നത്. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളിൽ വാക്സിനേഷൻ നടത്തുന്നുണ്ട്.
സുഖകരമായ താമസം, ആരോഗ്യകരമായ പ്രഭാത ഭക്ഷണം, അത്താഴം, സൗജന്യ വൈഫൈ തുടങ്ങിയവ ഹോട്ടലുകളിലെ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ, ആവശ്യപ്പെട്ടാൽ പ്രശസ്ത ആശുപത്രിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെയ്പ്പും ക്ലിനിക്കൽ കൺസൾട്ടേഷനും ലഭിക്കുകയും ചെയ്യും. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയർന്നു. പ്രതിപക്ഷവും വിമർശിച്ചിരുന്നു.
കടുത്ത വാക്സീൻ ക്ഷാമത്താൽ 18-44 വയസ്സുള്ളവർക്കുള്ള കുത്തിവെയ്പ് താൽക്കാലികമായി നിർത്തിവെയ്ക്കേണ്ടി വന്നിട്ടും സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണു വാക്സീൻ ലഭിക്കുന്നതെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനോട് ചോദിച്ചു. വിമർശനം കടുത്തതോടെയാണ്, മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചത്.