ലക്നൗ : ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിൽനിന്നു കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരുടെ പേരുകളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതെന്ന് റിപ്പോർട്ട്. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അന്വേഷണത്തിനു ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു.
വ്യാജ വാക്‌സീൻ സർട്ടിഫിക്കറ്റിൽ അമിത് ഷായ്ക്ക് 33 വയസ്സും നിതിൻ ഗഡ്കരിക്ക് 30 വയസ്സും പിയൂഷ് ഗോയലിനു 37 വയസും ഓം ബിർലയ്ക്കു 26 വയസ്സുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഡിസംബർ 12-ന് ഇറ്റാവയിലെ സർസൈനാവർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ–1 (സിഎച്ച്‌സി–1) ൽ വെച്ച് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നും രണ്ടാമത്തെ ഡോസ് 2022 മാർച്ച് 5 നും 2022 ഏപ്രിൽ 3 നും ഇടയിൽ എടുക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 12ന് തങ്ങളുടെ ഐഡി ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഈ ഐഡി ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നതായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഇൻ-ചാർജ് പറഞ്ഞു. സംഭവം ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഭഗവാൻ ദാസ് ഭിറോറിയ പ്രതികരിച്ചു. സർട്ടിഫിക്കറ്റിൽ കേന്ദ്രമന്ത്രിമാരുടെ പേരുകൾ ബോധപൂർവം ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി ഉന്നതതല സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും തട്ടിപ്പ് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.






























