തിരുവനന്തപുരം : തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ് യജ്ഞം ചൊവ്വാഴ്ച തുടങ്ങും. 170 ഹോട്ട്സ്പോട്ടുകൾക്ക് മുൻഗണന നൽകുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ഒരു പഞ്ചായത്തിൽ നിശ്ചിതകാലയളവിൽ പത്ത് നായകടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ പ്രദേശം ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിക്കും. ഒരു പഞ്ചായത്തിൽ പത്തിലധികം നായ കടിച്ച സംഭവങ്ങൾ ഉണ്ടായാൽ ആ പ്രദേശത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും.
ഒരാഴ്ചയ്ക്കുള്ളിൽ നാല് ലക്ഷം ഡോസ് നായകൾക്കുള്ള വാക്സീൻ സംസ്ഥാനത്ത് എത്തും. ആലപ്പുഴ, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ തെരുവുനായ്ക്കളുടെ വാക്സിനേഷൻ തുടങ്ങിക്കഴിഞ്ഞു. തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ മുഗസംരക്ഷണ വകുപ്പ് തുടർച്ചയായി വിലയിരുത്തും. ഏപ്രിൽ മുതൽ ഇതുവരെ 2 ലക്ഷം വളർത്തു നായ്ക്കൾക്കും നായ്ക്കളുടെ കടിയേറ്റ 1.2 ലക്ഷം മൃഗങ്ങൾക്കും വാക്സീൻ നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം 4 ലക്ഷമായി ഉയർന്നിട്ടുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കുകൾ കാണിക്കുന്നത്.





























