ദില്ലി : രാജ്യത്തു കിട്ടാതെ വന്നതോടെ വിദേശത്തു നിന്നു നേരിട്ടു കോവിഡ് വാക്സീൻ വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിൽ കേന്ദ്രത്തിന് അതൃപ്തി. വിദേശ കമ്പനിയുമായി നേരിട്ടുള്ള ഇടപാടിനു കേന്ദ്രാനുമതി വേണം. സാങ്കേതിക തടസ്സങ്ങൾ സ്ഥിതി വഷളാക്കുകയാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യമാണു നിലവിൽ. കേന്ദ്രത്തിൽ നിന്നോ കമ്പനികളിൽ നിന്നു നേരിട്ടോ വേണ്ടത്ര വാക്സീൻ ലഭിക്കുന്നില്ലെന്നു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരാതിപ്പെടുന്നു. 10 സംസ്ഥാനങ്ങളാണ് വിദേശ ടെൻഡർ ആലോചിക്കുന്നത്. ഓരോ സംസ്ഥാനവും സ്വന്തം നിലയിൽ മുന്നോട്ടുപോകുന്നത് രാജ്യത്തിന്റെ സൽപേരിനു ക്ഷീണമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ മുന്നറിയിപ്പു നൽകിയിരുന്നു.
ഇന്ത്യയിൽ മുഴുവൻ പേരെയും കുത്തിവയ്ക്കാനുള്ള വാക്സീൻ ഈ വർഷം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ആരോഗ്യമന്ത്രാലയത്തിന്. ഡിസംബറിനുള്ളിൽ 216 കോടി ഡോസ് വാക്സീനാണു കണക്കിലുള്ളത്. നിലവിൽ അനുമതിയുള്ള 3 വാക്സീനുകളിൽ നിന്ന് 145 കോടി ഡോസും പുതുതായി അനുമതി കാക്കുന്ന 5 കമ്പനികളിൽ നിന്ന് ഓഗസ്റ്റ്– ഡിസംബർ കാലയളവിൽ 71 കോടി ഡോസും ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ, ഫൈസർ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സീനുകളും കൂടി എത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്നു.
ഭാരത് ബയോടെക്കിന്റെ നേസൽ വാക്സീൻ, സൈഡസ് കാഡിലയുടെ സൈകോവ് ഡി, നോവ വാക്സീന്റെ കോവോവാക്സ്, ബയോളജിക്കൽ ഇയുടെ വാക്സീൻ, ജെനോവ ബയോ ഫാർമസ്യൂട്ടിക്കൽസിന്റെ വാക്സീൻ, എന്നിവയാണ് വരുന്ന മാസങ്ങളിൽ പ്രതീക്ഷിക്കുന്നത്.