കോഴിക്കോട് : വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. വടകര താഴെ കോലോത്ത് പൊന്‍മേരി പറമ്പില്‍ സജീവന്‍ (42) മരിച്ച സംഭവത്തിലാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. വടകര സ്റ്റേഷനിലെ എസ്.ഐ നിജീഷ്, എ.എസ്.ഐ അരുണ്‍, സി.പി.ഒ ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സജീവന് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ തന്നെ നെഞ്ചുവേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. പോലീസ് സ്റ്റേഷന് പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായം ചോദിച്ചെങ്കിലും പോലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച രാത്രി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും പിന്നാലെ എസ് ഐ മര്‍ദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലായ് 29ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മീഷന്‍ കേസെടുത്തത്.