പാലക്കാട്/കണ്ണൂര്‍ : സിറ്റിങ് എംഎൽഎമാരുടെ പോരാട്ടത്തിന് വടകരയിൽ കളമൊരുങ്ങി. പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് കോൺഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാകുമെന്നാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.കെ.ശൈലജയുടെ ആത്മവിശ്വാസം. ചരിത്രത്തിലാദ്യമായാണ് ലോക്സഭയിലേക്ക് എംഎല്‍എമാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരിനായി ഇറങ്ങുന്നത്.
അത്യപൂര്‍വമായ ഈ സാഹചര്യത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജയും. വടകരയില്‍ ഇവരില്‍ ആര് ജയിച്ചാലും ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകുമെന്ന ഉറച്ച ഗ്യാരണ്ടിയുമായാണ് ഇരു എംഎല്‍എമാരും വടകരയിലേക്ക് വണ്ടി കയറിയത്. മട്ടന്നൂരിൽ നിന്നുമെത്തിയ കെ.കെ.ശൈലജ വടകരയില്‍ പ്രചാരണം തുടങ്ങി. പാലക്കാട് നിന്ന് സർപ്രൈസ് നിയോഗവുമായാണ് ഷാഫി പറമ്പിൽ എത്തുന്നത്. മൂന്ന് തവണ എംഎൽഎയായ പാലക്കാട് നിന്ന് വടകര മത്സരത്തിന് ഷാഫി യാത്രതിരിച്ചു. വൈകാരിക യാത്രയയപ്പാണ് പാലക്കാട്ടെ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിന് നല്‍കിയത്. കണ്ണീരോടെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചു.





























