റാന്നി : സ്‌കൂൾ പരിസരത്ത് തെരുവുനായ്‌ക്കളുടെ ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പ്രിൻസിപ്പലിന് ലഭിച്ചത് വലയ്ക്കുന്ന മറുപടി. തെരുവുനായശല്യത്തിന് പരിഹാരം കാണാൻ ഉടൻ കഴിയില്ലെന്നും ഇവയെ താങ്കൾക്കുതന്നെ ഷെൽട്ടർഹോമിലെത്തിക്കുന്നതിനോ വാക്‌സിനേഷൻ ഉറപ്പുവരുത്തുന്നതിനോ തടസ്സമില്ലെന്നുമാണ് വടശേരിക്കര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിച്ച മറുപടി. വടശ്ശേരിക്കര ടി.ടി.ടി.എം. വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബിനു തയ്യിൽ 20-നാണ് പരാതി നൽകിയത്. കാമ്പസിൽ നായ്‌ക്കൾ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകണമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് വാക്കാൽ അറിയിച്ചു.
നായ്‌ക്കളെ വന്ധ്യംകരണം നടത്തുകയോ ഷെൽട്ടർ ഹോമിൽ ആക്കുകയോ ആണ് പരിഹാരമാർഗമെന്നും ഉടൻതന്നെ പരിഹാരം നടത്താനാകാത്ത സാഹചര്യം ഉണ്ടെന്നുമാണ് സെക്രട്ടറി പറഞ്ഞത്.
അതേസമയം താങ്കൾക്ക് തന്നെ അവയെ ഷെൽട്ടർഹോമിലെത്തിക്കാം എന്ന വരി ഒഴിവാക്കി പഴയ മറുപടി പരിഗണിക്കേണ്ടതില്ലെന്ന് അറിയിപ്പോടെ ഗ്രാമപ്പഞ്ചായത്തിൽനിന്ന് ശനിയാഴ്ച മറ്റൊരു മറുപടി ലഭിച്ചെന്ന് പ്രിൻസിപ്പൽ അറിയിച്ചു.





























