മല്ലപ്പള്ളി : പുറമറ്റം, എഴുമറ്റൂർ, അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലാങ്കര-അയിരൂർ പൊറോട്ട മുക്ക് റോഡിൽ സംരക്ഷണഭിത്തിയും മുതുപാല ഭാഗത്ത് റോഡിൽ ഇന്റര്‍ലോക്കും പാകി. എന്നാൽ വശത്തെ ഓടയിലേക്ക് വെള്ളം ഒഴിഞ്ഞുപോകാൻ ആവശ്യമായ വിടവുകൾ ഇട്ടില്ല. അതിനാൽ മഴയിൽ വീഴുന്നതും അടുത്ത ഉയർന്ന സ്ഥലങ്ങളിൽനിന്ന് വരുന്നതുമായ വെള്ളം മുഴുവൻ ഇവിടെ കെട്ടിനിൽക്കുന്നു. മുതുപാല കവലയിൽനിന്ന് നൂറ് മീറ്റർ അകലെ ഒരു കലുങ്ക് ഉണ്ട്. അവിടെവരെ ഓട നീട്ടിയിരുന്നെങ്കിൽ പ്രയോജനം കിട്ടിയേനെ. എന്നാൽ ഉള്ള ഓടയിൽപോലും വെള്ളം ഇറങ്ങുന്നില്ല. റോഡ് നിരപ്പിൽനിന്ന് ഉയർന്നാണ് ഓടയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ ഓവുകൾ ഇല്ലാത്തതിനാൽ ഒരു തുള്ളിപോലും റോഡിൽ നിന്ന് മാറുന്നില്ല. 8.3 കിലോ മീറ്റർ ദൂരം വരുന്ന റോഡിനായി 2017-ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പലതവണയായി 23 കോടി രൂപ ചെലവഴിച്ചു. ബിഎംബിസി നിലവാരത്തിൽ ടാർ ഉപരിതലവും ചെയ്തു. നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്. എന്നാൽ കുറെ ഭാഗത്ത് വീതിയില്ലെന്ന പരാതിയുമുണ്ട്. കിഫ്‌ബി ധനസഹായത്തിൽ റോഡ് ഫണ്ട് ബോർഡിനായിരുന്നു നവീകരണപ്രവൃത്തിയുടെ ചുമതല.





























