റാന്നി : പെരുമ്പെട്ടി പട്ടയ സർവ്വേ വിഷയത്തിൽ ഉണ്ടായിട്ടുള്ള കോലാഹലങ്ങൾ മുൻ റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം. ഉണ്ണികൃഷ്ണൻ ജില്ലാ കളക്ടർക്ക് നൽകിയ ഇടക്കാല റിപ്പോർട്ട് മൂലം ഉണ്ടായിട്ടുള്ളതാണെന്ന് വനംവകുപ്പ് ഉന്നതന്റെ പരാമർശം. സർവ്വേ നിർത്തിവയ്ക്കാൻ വാക്കാൽ നിർദേശിച്ച അതേ ഉദ്യോഗസ്ഥനാണ് ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഇതോടെ വനം വകുപ്പിലെ തൊഴുത്തിൽ കുത്തും പകപോക്കലുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. 1958 ലെ നോട്ടിഫിക്കേഷൻ പ്രകാരം പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ ഭൂമി വനപരിധിക്കു ഉള്ളിലാണോ എന്ന് കണ്ടെത്താനാണ് 2019 ജനുവരിയിൽ മന്ത്രിതല യോഗതീരുമാനം ഉണ്ടായത്.
അതു പ്രകാരം കളക്ടർ നൽകിയ ഉത്തരവനുസരിച്ചു അന്നത്തെ ഡി എഫ് ഒ ഉണ്ണികൃഷ്ണൻ സർവ്വേ ടീം രൂപീകരിച്ചു. റവന്യു, വനം വകുപ്പുകളിലെ 17 സർവ്വേയറന്മർ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വം കോഴിക്കോട് വനം മിനി സർവ്വേ ഡെപ്യൂട്ടി സൂപ്രണ്ടിനായിരുന്നു.
1958 ലെ റിസർവ്വേ സ്കെച്ച് ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ 1996 ലെ റിസർവ്വേ സ്കെച്ച് ആണ് അളവിനു ആശ്രയിച്ചത്. ഇതു അംഗീകരിക്കാൻ ആവില്ലെന്നാണ് വനം ഉന്നതന്റെ നിലപാട്. എന്നാൽ സർവ്വേ അതിരടയള നിയമം അനുസരിച്ചു റിസർവ്വേ സ്കെച്ച് റവന്യു ഭരണത്തിൽ വന്നുകഴിഞ്ഞാൽ പഴയ സ്കെച്ചുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് സർവ്വേ സുപ്രണ്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
1958 ലെ സ്കെച്ച് ലഭ്യമായിട്ടില്ലെങ്കിലും നോട്ടിഫിക്കേഷൻ പൂർണ രൂപത്തിൽ ലഭ്യമാണ്. അതിൽ വിശദവും സൂക്ഷ്മവുമായ അതിർത്തി വിവരണം നൽകിയിട്ടുമുണ്ട്. ഏറ്റവും ആധുനികമായ സർവ്വേ ഉപകരണം, ടോട്ടൽ സ്റ്റേഷൻ മെഷീൻ, ഉപയോഗിച്ചായിരുന്നു അളവ് നടത്തിയത്.
ആ അളവുകൾ നോട്ടിഫിക്കേഷനുമായി താരതമ്യം ചെയ്തിട്ടാണ് വലിയകാവ് വനത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അതിർത്തി സുരക്ഷിതമാണെന്നും ഇവിടെ യാതൊരു കയ്യേറ്റവും നടന്നിട്ടില്ലെന്നും കർഷകരുടെ ഭൂമി വനത്തിനു പുറത്താണെന്നും ഉണ്ണികൃഷ്ണൻ റിപ്പോർട്ട് നൽകിയത്.
മറിച്ചു, വനത്തിന്റെ അളവിലോ അതിർത്തിയിലോ മാറ്റം വന്നതായി ഉള്ള ഒരു രേഖയും ഹാജരാക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. രണ്ടര വർഷം കഴിഞ്ഞിട്ടും 1958 ലെ സ്കെച്ച് കണ്ടെത്തിയതായി വനം റവന്യു വകുപ്പുകൾ സമ്മതിക്കുന്നില്ല. കോട്ടയം ഡിഎഫ്ഒയിൽ നിന്ന് വലിയകാവിന്റെ 1964 ൽ അന്നത്തെ ഡി എഫ് ഒ ഒപ്പുവച്ച ഒരു സ്കെച്ച് 2020 ൽ ലഭിച്ചെങ്കിലും അത് പരിശോധിച്ച് നോട്ടിഫിക്കേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സാക്ഷ്യപ്പെടുത്താനുള്ള നീക്കവും നടന്നില്ല.
ഉണ്ണികൃഷ്ണൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയത് ഉചിതമായില്ല എന്ന പരാമർശവും സാധുവല്ല. കളക്ടർ ആണ് സർവ്വേ നടത്താൻ ഉത്തരവിട്ടത് എന്നതിനാൽ അതിന്റെ റിപ്പോർട്ട് സ്വാഭാവികമായും അദ്ദേഹത്തിന് തന്നേ നൽകണം.
എം. ഉണ്ണികൃഷ്ണനെതിരെ ആരബിൾ ഭൂമി വിഷയം ഉയർത്തി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തെങ്കിലും ആരബിൾ ഭൂമി വനമല്ലെന്നു വനംവകുപ്പിന് പിന്നീട് സമ്മതിക്കേണ്ടിവന്നു.
വനം വകുപ്പിലെ പടല പിണക്കങ്ങളുടെയും പകപോക്കലുകളുടെയും ഇരകളാവുന്നത് കർഷകരാണ്. തങ്ങളുടെ ഭൂമി വനമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന നിലപാടിലാണ് കർഷകർ.