ഇലന്തൂർ: ഇലന്തൂർ മുഞ്ഞിനാട്ട് പടിയിലെ വാട്ടർ ടാങ്കിലെ വെള്ള വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളായ കെ.ജി.റെജി, എ. എസ്.മനോജ്, വാട്ടർ യൂസേഴ്സ് സമിതി ചെയർപേഴ്‌സൺ സുജാത ആർ എന്നിവരുടെ നേതൃത്വത്തിൽ ടാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. വേനൽക്കാലമാകുമ്പോൾ പ്രദേശത്ത് ടാങ്കിലെ വെള്ളം കിട്ടാതെ വരുന്നത് നിത്യ സംഭവമാണെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫീസിൽ പറഞ്ഞിട്ടും നടക്കാതെ വന്നതോടെയാണ് പ്രതിഷേധ സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, പതിമൂന്ന്, പതിനാല് എന്നീ വാർഡുകളിലാണ് കുടിവെള്ളം ലഭിക്കാത്തത്. നൂറുകണക്കിന് വീടുകളാണ് വെള്ളം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി വാൽവുകൾ ശരിയായി ഓപ്പറേറ്റ് ചെയ്ത് വെള്ളം തുറന്ന് നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധസമരം അവസാനിപ്പിച്ചത്. ഇലന്തൂരിലെ മുഞ്ഞിനാട്, കൊല്ലൻപാറ, വലിയകാല, ആശ്രമമുരുപ്പ്, കുമാർജി റോഡ്, വാര്യാപുരം കത്തോലിക്കാ പള്ളി ഭാഗം എന്നിവിടങ്ങളിലുള്ളവര്‍ ഏറെക്കാലമായി ദുരിത ജീവിതത്തിലാണ്. വാൽവ് ഓപ്പറേറ്റർ രാവിലെ കൃത്യമായി വാൽവ് തുറക്കുകയും വൈകിട്ട് അടയ്ക്കുകയും ചെയ്യാതായിട്ട് മാസങ്ങളായി. വാട്ടർ അതോറിറ്റി കൊടുത്ത ഷെഡ്യൂൾ അംഗീകരിക്കാതെ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വാൽവ് ഓപ്പറേറ്റർ വാൽവുകൾ തുറന്നിരുന്നത്. ഇവരെ മോനിട്ടർ ചെയ്യാൻ ആവശ്യത്തിന് ഓവർസിയര്‍മാർ ഇല്ല എന്നാണ് വാട്ടർ അതോറിറ്റി ജീവനക്കാർ പറയുന്നത്.






























