പത്തനംതിട്ട : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം) ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ.വി. സാംബദേവൻ അധ്യക്ഷതവഹിക്കും. വ്യവസായി മഠത്തിൽ രഘു മുഖ്യാതിഥിയാകും. 26 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതൽ 1.30 വരെ ക്ഷേത്രത്തിൽ നടക്കും. വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിന് എല്ലാ പള്ളിയോടക്കരകൾക്കും അവസരമുണ്ട്. അതത് കരകൾക്ക് വഞ്ചിപ്പാട്ട് സോപാനത്തിൽ ഇഷ്ടപ്പെട്ട വഞ്ചിപ്പാട്ട് അവതരിപ്പിക്കാം. പത്ത് മിനിറ്റ് സമയമാണ് ലഭിക്കുന്നത്. പ്രാഥമികമായി വഞ്ചിപ്പാട്ട് അവതരിപ്പിച്ച പള്ളിയോടക്കരകളെ ഉൾപ്പെടുത്തി മേഖലാ മത്സരം നടത്തും.
വിജയികൾക്ക് വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സ്വർണത്തിൽ നിർമിച്ച വഞ്ചിപ്പാട്ട് സോപാനം എവർറോളിങ് സുവർണട്രോഫിയും 25000 രൂപ സമ്മാനവും നൽകും. രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും നൽകും. 27-ന് കിഴക്കൻ മേഖലയുടെയും 28-ന് മധ്യമേഖലയുടെയും 29-ന് പടിഞ്ഞാറൻ മേഖലയുടെയും പ്രാഥമിക മത്സരം അതത് ദിവസം രാവിലെ 10 മുതൽ 11.30 വരെ നടക്കും. വിവിധ സെമിനാറുകളും സംഘടിപ്പിക്കും. 30-ന് 10.30-ന് ഫൈനൽ നടക്കും. തുടർന്ന് സമാപന സദസ്സ് സംവിധായകൻ വിനയൻ ഉദ്ഘാടനംചെയ്യും. പ്രാഥമിക അവതരണത്തിൽ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹനമായി നൽകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.വി. സാംബദേവൻ, ജനറൽ കൺവീനർ കെ.എസ്. സുരേഷ് മല്ലപ്പുഴശ്ശേരി, ജോയിന്റ് കൺവീനർ ഡോ. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.





























