തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിക്കും. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത നിയമപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് പറയുന്നത്.
നിയമം ലംഘിക്കുകയോ അതിനെ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും അതിലുണ്ട്. ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നൽകിയ സർക്കുലർ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.





























