ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സഖ്യകക്ഷിയും കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. കശ്മീരികളെ ജയിലിൽ അടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് വിഷയത്തിൽ നാഷണൽ കോൺഫറൻസിന് ഉപദേശം നൽകിയ കോൺഗ്രസിനോട് ഒമർ അബ്ദുള്ള ചോദിച്ചു. ശ്രീനഗറിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേളയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ അവതരിപ്പിച്ചതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഗാനത്തിന്റെ രണ്ട് വരികൾമാത്രം പാടുക എന്ന തങ്ങളുടെ നിലപാട് ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസിനോടും അതുതന്നെ പിന്തുടരാൻ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം രാജ്യത്താകെ നിലവിലുണ്ടെന്നും ഇത് പാലിക്കാത്തപക്ഷം നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.
‘ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ഒരു നിയമം രാജ്യത്ത് നിലവിൽവന്നിട്ടുണ്ട്. വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കുന്നത് ഈ നിയമത്തിൽ നിർബന്ധമാക്കിയിരിക്കുന്നു. ഇത് ജമ്മു-കശ്മീരിന് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാണ്. രാജ്യത്തുടനീളമുള്ള സർക്കാർ ചടങ്ങുകൾക്കുള്ള ഔദ്യോഗിക നടപടിക്രമമാണിത്. ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകും’, ഒമർ അബ്ദുള്ള പറഞ്ഞു. ശ്രീനഗറിൽ നടന്ന ചലച്ചിത്രോത്സവവേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ‘സ്വാതന്ത്ര്യസമര സേനാനികൾ ഇന്ത്യയ്ക്കായി വിഭാവനംചെയ്യുകയും വളർത്തിയെടുക്കുകയും ചെയ്ത സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളുമായി ‘വന്ദേമാതര’ത്തിന്റെ പൂർണരൂപം യോജിക്കുന്നില്ല.
ബഹുമാനത്തോടും വിനയത്തോടും കൂടി, സ്വാതന്ത്ര്യസമര സേനാനികളുടെ ജ്ഞാനത്തെയും തീരുമാനങ്ങളെയും മാനിക്കാനും അവർ അംഗീകരിച്ച ഈ മനോഹരവും ചരിത്രപ്രധാനവുമായ ഗാനത്തിന്റെ ആ പതിപ്പുമാത്രം ആലപിക്കുന്നതിൽ ഞങ്ങളോടൊപ്പം നിൽക്കാനും സഖ്യകക്ഷികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ എന്ന് കെ.സി. വേണുഗോപാൽ എക്സിൽ കുറിക്കുകയുണ്ടായി. ശ്രീനഗർ ചലച്ചിത്രോത്സവവേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് സംഘടനാ ജനറൽസെക്രട്ടറിയുടെ പ്രതികരണം.
































