കൊച്ചി : വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ പ്രതി അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ പറയുന്നത്. അർജുനെതിരെ പോലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.
ഇതിനിടെ കുട്ടിയുടെ പിതാവ് പോലീസിനെതിരെ രംഗത്തുവന്നിരുന്നു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ കേസെടുത്തിരുന്നു. ഇത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണ് എന്നായിരുന്നു പരാതി. ഈ മാസം ആറിനാണ് വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയ അർജുന്റെ ബന്ധുവായ പാൽരാജ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ പേരിൽ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ പാൽരാജും പോലീസിന് പരാതി നൽകി. വണ്ടിപ്പെരിയാർ പോലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തത്.





























