കോന്നി : സ്ത്രീകളെയും സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ. പറഞ്ഞു. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല വനിതാ സ്വയം സംരംഭക വായ്പാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ വികസന കോർപറേഷനിലൂടെ പലിശ കുറഞ്ഞ വായ്പ എടുക്കാം. ഇതിലൂടെ 450 കോടി രൂപ കേരളത്തിൽ വായ്പയായി നൽകുക എന്നതാണ് കോർപറേഷന്റെ തീരുമാനം. വനിതകളെ ശാക്തീകരിക്കാനാണ് സർക്കാർ വനിതാ സ്വയം സംരംഭക വായ്പാമേളയിലൂടെ പലിശ കുറഞ്ഞ വായ്പ നൽകുന്നത്. മിക്ക സ്ത്രീകളും പണം വായ്പയെടുത്ത് ബുദ്ധിമുട്ടിലാണ്. പലിശ കൂടിയ വായ്പയെടുത്ത് ബുദ്ധിമുട്ടുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. വായ്പ തിരിച്ചടക്കുന്നതിനായി സഹായം ചോദിച്ച് നിരവധി പേർ സമീപിക്കുന്നുണ്ട്. തീർച്ചയായും പലിശ കുറഞ്ഞ വായ്പ വനിതാ സ്വയം സംരംഭക വായ്പാ മേളയിലൂടെ ലഭിക്കുമെന്ന് ജനീഷ് കുമാർ പറഞ്ഞു.
വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കമലാ സദാനന്ദന്‍ മുഖ്യ പ്രഭാഷണവും അപേക്ഷാ ഫോം വിതരണോദ്ഘാടനവും നിര്‍വഹിച്ചു. കേരളത്തിലെ പരമാവധി സ്ത്രീകളില്‍ വിവിധ വായ്പാ പദ്ധതികളേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ഥാപനത്തിന്റെ സഹായം ജില്ലയിലുള്ള വനിതാ സംരംഭകര്‍ക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് വായ്പാമേള സംഘടിപ്പിച്ചത്. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ മുഹമ്മദ് റാഫി, രവികലാ എബി, എം.വി. അമ്പിളി, കെ.ജയലാൽ, തോമസ് മാത്യു, ബിനി ലാൽ, മേഖല മാനേജർ വനിതാ വികസന കോർപ്പറേഷൻ അംഗം പി.എം. അബ്ദുൾ റഹീം എന്നിവർ പ്രസംഗിച്ചു.





























