കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടിയിലെ തന്റെ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി എഐസിസി അംഗം സിമി റോസ്ബെൽ ജോൺ. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നൽകുന്നു. പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുന്നെന്നാണ് എഐസിസി അംഗത്തിന്‍റെ പരാതി.
“ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. എന്‍റെ പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എന്‍റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്‍റെ അനുവാദം വേണോ? പതിനഞ്ചോ പതിനേഴോ വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിൽ വന്ന ഹൈബി ഈഡന്‍റെ അനുവാദം വേണോ? എനിക്ക് അർഹതയില്ലേ?” തന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതും മാധ്യമ വിഭാഗത്തിന്റെ ചുമതല നൽകിയതും തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് എന്ന് സിമി പറയുന്നു- “വേറൊരു പാർട്ടിയിലാണെങ്കിൽ സമ്മതിക്കുമോ? സ്ഥാനാർത്ഥിയെ തോൽപിക്കാൻ നടന്നു. എൽഡിഎഫിന് ചോർത്തിക്കൊടുത്തു. പാർട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?” കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ തന്നെ അനുകൂലിക്കുമ്പോഴും സതീശൻ തന്നെ അവഗണിക്കുകയാണെന്നാണ് പരാതി.





























