കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ പ്രൗഢഗംഭീരമായ സ്വീകരണച്ചടങ്ങിൽ തങ്ങൾ തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും പങ്കുവെച്ച് സൂപ്പർതാരം മോഹൻലാൽ. അദ്ദേഹത്തെ ‘സതീശൻ സാർ’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കേരള ജനത മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നതെന്നും സത്യസന്ധതയും സുതാര്യതയും കൈമുതലായുള്ള അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ജനങ്ങൾ തെരുവിലിറങ്ങിയത് തന്നെ അമ്പരപ്പിച്ചെന്നും മോഹൻലാൽ പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന നിലയിൽ വി.ഡി. സതീശൻ ഒരു സ്വപ്ന ജീവിയാണെന്നും സിംഗപ്പൂർ വികസന മാതൃക സൃഷ്ടിച്ച ലീ ക്വാൻ യൂവിനെപ്പോലെ കേരളത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസമെന്നും മോഹന്‍ലാല്‍പറഞ്ഞു.
കേരളത്തിന്റെ വികസനത്തെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും തന്റേതായ അഭിപ്രായങ്ങളും മോഹൻലാൽ വേദിയിൽ പങ്കുവെച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയും മാലിന്യ സംസ്കരണത്തിലെ പോരായ്മകളും പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലഹരി എന്നത് വളരെ അപകടകരമായ ഒരു ബിസിനസ് ആണെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. കേരളത്തിലെ അമൂല്യമായ പ്രകൃതിസമ്പത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ ഇനിയും സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മോഹൻലാൽ, വി.ഡി. സതീശന്റെ സ്വപ്നങ്ങളിലൂടെ കേരളം കൂടുതൽ വളർച്ചയിലേക്ക് കുതിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്ര ബോധത്തോടെയാണ് താൻ കാര്യങ്ങളെ കാണുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കലാകാരൻ എന്ന നിലയിൽ സതീശൻ സാറിന്റെ സർക്കാരിന് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ധീരമായി മുന്നോട്ട് നയിക്കാനും മോഹൻലാൽ ആവശ്യപ്പെട്ടു.






























