തിരുവനന്തപുരം : കെ – റെയിലിന് എതിരായ വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയാണ് കെ – റെയിലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചറിയും. എറണാകുളം ജില്ലയില്‍ യുഡിഎഫ് നടത്തിയ വികസനങ്ങളും എൽഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്. എൽഡിഎഫ് എറണാകുളം ജില്ലയിൽ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവം. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്.
പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആർടിസി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സർക്കാരാണ് കമ്മിഷൻ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിൽ യുഡിഎഫ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് കെ – മുരളീധരൻ എംപി പറഞ്ഞു. തൃക്കാക്കരയിൽ കോൺഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ല. വി.ഡി സതീശൻ തൃക്കാക്കരയിൽ വൺ മാൻ ഷോ കളിക്കുന്നു എന്ന സിപിഐ എം ആരോപണത്തിന് മറുപടി നൽകുകയായിരുന്നു കെ – മുരളീധരൻ എംപി.
സ്വന്തം ജില്ലയായത് കൊണ്ട് വി.ഡി സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും എല്ലാവരോടും കൂടിയാലോചിച്ചാണ് വി.ഡി സതീശൻ പ്രവർത്തിക്കുന്നതെന്നും കെ.മുരളീധരൻ എംപി വ്യക്തമാക്കി. പള്ളികൾ കേന്ദ്രീകരിച്ചാണ് ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി. വിവാദങ്ങൾ അല്ല ജനങ്ങളുടെ വിഷയങ്ങൾ ആണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്നും ഉമ തോമസ് പറഞ്ഞു.