വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ പുതിയ എഐ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇസ്രയേൽ. ഗാസാ യുദ്ധത്തെക്കുറിച്ചും ഇസ്രയേൽ സേനയെക്കുറിച്ചും ചാറ്റ് ജിപിടി, പെർപ്ലെക്സിറ്റി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ നൽകുന്ന മറുപടികളെ സ്വാധീനിക്കാൻ ഇസ്രയേൽ സംഘടിത ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചാറ്റ്ബോട്ടുകളുടെ മറുപടികൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയാണ് ലക്ഷ്യം.
യു.എസിൽ ഇസ്രയേലിന്റെ വിദേശ സ്വാധീന പ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് പി.ആർ. ഏജൻസിയായ ‘ഹവാസ് മീഡിയ’ (Havas Media), അവരുടെ സബ് കോൺട്രാക്ടറായ പരസ്യ ഏജൻസിയായ ‘പൈറോ’ (Piro, Inc.) വഴി ആരംഭിച്ച https://hanoverinstitute.com വെബ്‌സൈറ്റിലൂടെയാണ് ഈ പ്രചാരണം നടക്കുന്നത്. അമേരിക്കയിലെ ജൂതവിരുദ്ധതയെക്കുറിച്ച് പഠിക്കുന്ന സ്ഥാപനമെന്നാണ് ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്. എന്നാൽ ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക പബ്ലിക് റിലേഷൻസ് ഏജൻസിയായ ലപാമിനുവേണ്ടി (LaPam) ഹവാസ് മീഡിയ ജർമനിക്ക് കീഴിലുള്ള പൈറോ ഐഎൻസി വിതരണം ചെയ്യുന്നതാണ് ഈ വിവരങ്ങൾ എന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






























