കാസര്‍കോട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സിപിഎം സ്ഥാനാർത്ഥികൾ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വി ഡി സതീശൻ പറഞ്ഞു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പാര്‍ട്ടിക്ക് ബന്ധമില്ല.
പാര്‍ട്ടിയിൽ നിന്നുള്ളവരാണെങ്കിൽ നടപടിയെടുക്കും. അതൊന്നും പാര്‍ട്ടിയിലുള്ളവരല്ല. സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മിന്‍റെ രീതിയാണ്. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങിയെന്ന ചോദ്യത്തിൽ മാധ്യമപ്രവര്‍ത്തകരെ വി ഡി സതീശൻ വിമര്‍ശിച്ചു. തന്‍റെ വാർത്ത സമ്മേളനം തകർക്കാൻ ചിലർ മുന്നിട്ടിറങ്ങുകയാണെന്നും രാഹുലിനെ കുറിച്ചുള്ള ചോദ്യത്തിന് കൂടുതൽ മറുപടി ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.





























