തിരുവനന്തപുരം : കുഴികള്‍ നിറഞ്ഞ് ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യാത്ര ചെയ്യാന്‍ പ്രത്യേകമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ടോള്‍ നല്‍കുന്നത്. മുഴുവന്‍ കുഴികള്‍ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോള്‍ പിരിക്കാന്‍ പാടില്ല. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നെടുമ്ബാശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് സതീശന്‍ നിലപാട് വ്യക്തമാക്കിയത്.
”ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മണ്‍സൂണിനു മുന്‍പേ കൃത്യമായി ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല. ഹൈവേ നന്നാക്കാതെയും കുഴികള്‍ അടയ്ക്കാതെയും ഒരു കാരണവശാലും ടോള്‍ പിരിക്കരുതെന്ന് തൃശൂര്‍ കലക്ടറോടും എറണാകുളം കലക്ടറോടും നേരിട്ട് ആവശ്യപ്പെടാന്‍ പോവുകയാണ്’ – സതീശന്‍ പറഞ്ഞു.
”മുന്‍പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോള്‍ കരാറുകാരാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നം സൃഷ്ടിച്ചത്. കേരളം മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളില്‍ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം’ – സതീശന്‍ ചൂണ്ടിക്കാട്ടി.
ദേശീയപാതാ അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയപാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ‘അതിന് ദേശീയ പാതയില്‍ മാത്രമല്ലല്ലോ കുഴിയുള്ളത്. ഇപ്പോള്‍ ദേശീയ പാതയില്‍ ഒരാള്‍ മരിച്ചു. അവര്‍ക്ക് തീര്‍ച്ചയായും ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ സര്‍ക്കാരിനു ചെയ്യാവുന്ന കാര്യം ജില്ലാ കലക്ടര്‍മാരെ ഇടപെടുത്തി ടോള്‍പിരിവ് നിര്‍ത്തിവയ്പ്പിക്കുകയാണ്. എന്നിട്ട് കുഴികളടയ്ക്കാനുള്ള സംവിധാനം ക്രമീകരിക്കണം. ഇതിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? ദേശീയപാതാ അതോറിറ്റി അതു ചെയ്തില്ലെങ്കില്‍ അവരെക്കൊണ്ട് ചെയ്യിക്കേണ്ടത് ആരാണ്? നാട്ടുകാരാണോ? സര്‍ക്കാരല്ലേ ചെയ്യിപ്പിക്കേണ്ടത്? കേരള സര്‍ക്കാരും പൊതുമരാമത്ത് വകുപ്പുമാണ് അത് ചെയ്യിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഈ അപകടം തെളിയിക്കുന്നത്’ – സതീശന്‍ പറഞ്ഞു.
അണക്കെട്ടുകള്‍ തുറന്നുവിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു. ”എല്ലാം ജനത്തിന്റെ വിധി പോലെയാണ് വരുന്നത്. അല്ലാതെ പ്രത്യേകിച്ച് മുന്‍കരുതലൊന്നും സ്വീകരിച്ചിട്ടില്ല. ഇന്നു രണ്ടു മണിക്ക് ഒരു മീറ്റിങ് വച്ചിട്ടുണ്ട്. ഡാം തുറക്കുന്ന കാര്യം ഇത്തവണ മുന്‍കൂട്ടി പറഞ്ഞതുതന്നെ വലിയ കാര്യം. 2018ല്‍ അതും പറഞ്ഞിരുന്നില്ല. മുന്‍കൂട്ടി പറഞ്ഞതുകൊണ്ട് ആളുകളെ ഒഴിപ്പിക്കാന്‍ സാധിച്ചു’ – സതീശന്‍ പറഞ്ഞു.