തിരുവനന്തപുരം: മുന്‍ എംഎല്‍എ പി സി ജോര്‍ജ് നടത്തിയത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്നും മുന്‍കൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിയാന്‍ കാനം രാജേന്ദ്രന്റെ പാര്‍ട്ടിക്കാര്‍ തങ്ങളോടെപ്പം ഉണ്ട്. അദ്ദേഹം ഇക്കാര്യം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെയെന്നും സതീശന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറിയെ ഗുജറാത്തില്‍ അയച്ചത് ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മാന്യത നല്‍കാനാണെന്നും സതീശന്‍ പറഞ്ഞു. സിപിഎം- ബിജെപി ഗൂഢാലോചന വ്യക്തമാണ്. ഗുജറാത്ത് മോഡലിനെ അഭിനന്ദിച്ച് ചീഫ് സെക്രട്ടറി സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേരള മോഡലിനെ പറ്റി പറഞ്ഞവര്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലിനെ പറ്റി പറയുന്നു. മുഖ്യമന്ത്രി ബിജെപിയുമായി ബന്ധമുണ്ടാക്കി. നിലവിലെ സംസ്ഥാനത്തെ സാമ്ബത്തിക നില വ്യക്തമാക്കി ധവള പത്രം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് എതിരെ കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ജനം അണിനിരന്ന് കെ റെയില്‍ കല്ല് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. സമരക്കാര്‍ക്ക് എതിരെയുള്ള പോലീസ് നടപടിയെയും സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പൊലീസ് ആണ് കേരളത്തിലുള്ളത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ വരുന്നവരെ നിയന്ത്രിക്കുക എന്നത് പോലീസിന്റെ ചുമതലയാണ്. അതിന് ചവിട്ടുകയും കാലു തല്ലിയൊടിക്കുകയുമൊന്നും വേണ്ട. അല്ലാതെ തന്നെ ചെയ്യാന്‍ കഴിയും. പക്ഷെ അവരെ ആശ്ലേഷിച്ച് ചുംബിച്ച പോലീസ് ഏതെങ്കിലും കാലത്ത് ഉണ്ടായിരുന്നോ എന്നും കാനം ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഫലമായി വിപണിവിലയുടെ എത്രയോ ഇരട്ടി നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.
സിപിഐയുടെ തന്നെ പത്തോളം ഓഫീസുകളാണ് ദേശീയപാതയുടെ വീതി കൂട്ടിയതു മൂലം നഷ്ടമായത്. പഴയതിനേക്കാള്‍ നല്ല ഓഫീസുകള്‍ പണിയാനുള്ള നഷ്ടപരിഹാരമാണ് ലഭിച്ചത്. അവിടെയെല്ലാം ഇപ്പോള്‍ പുതിയ ഓഫീസുകള്‍ പണിയുകയാണ്. സില്‍വര്‍ ലൈനിനെ സംബന്ധിച്ചിടത്തോളം അതിന്റെ അലൈന്മെന്റ് നിശ്ചയിക്കാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്.
നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ സാമൂഹികാഘാതപഠനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രാവശ്യം പബ്ലിക് ഹിയറിങിന് സാധ്യതയുണ്ട്. ഭൂമി ഉടമകള്‍ക്ക് പരാതി പറയാന്‍ അവസരമുണ്ട്. രണ്ടു വര്‍ഷമാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്നെ ഇതു തകര്‍ക്കണമെന്നു ലക്ഷ്യമിട്ടുള്ള സമരത്തെ എതിര്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.