തിരുവനന്തപുരം : ചാന്‍സിലര്‍ പദവി ഒഴിയാമെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വി.സി മാരുടെ നിയമനങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനത്തിലും മനം മടുത്താണ് ചാന്‍സിലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ സന്നദ്ധനായതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒരു ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്ത് നല്‍കേണ്ടിവന്നത് നമ്മുടെ രാജ്യത്ത് ആദ്യമായിട്ടാകും.
സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സിലറാക്കുന്നതാണ് നല്ലത്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവര്‍ണര്‍ ശരിവെച്ചിരിക്കുകയാണന്നും സതീശന്‍ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും നേരത്തെ പലവട്ടം പ്രതിപക്ഷം തെളിവ് സഹിതം പറഞ്ഞതാണ്. അപ്പോഴെല്ലാം പതിവ് മൗനം തുടര്‍ന്ന മുഖ്യമന്തിക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? ഗവര്‍ണറുടെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി അറിയാന്‍ പൊതു സമൂഹത്തിന് താത്പര്യമുണ്ട്.
യോഗ്യതയില്ലാത്ത നിയമനങ്ങള്‍ വഴി സര്‍വ്വകലാശാലകളുടെ അക്കാദമിക രംഗം പൂര്‍ണമായും തകര്‍ന്നു. സര്‍വ്വകലാശാല ഭരണം സിപിഎം സംഘടനകളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കി. പാര്‍ട്ടി നിയമനങ്ങള്‍ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സര്‍വകലാ ശാലകള്‍ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്ന വിദ്യാഭ്യാസ മേഖല ഒന്നാകെയാണ്, പ്രതിപക്ഷ നേതാവ് പറഞ്ഞു.































