ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ സോണൽ കൗൺസിൽ യോഗം ആരംഭിച്ചു. 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി വി.ഡി.സതീശൻ. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ നദീജലത്തിന്റെ പങ്കിടലും സ്ത്രീസുരക്ഷയും പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതിയുടെ നടത്തിപ്പും വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങളും വ്യാഴാഴ്ചത്തെ സതേൺ കൗൺസിൽ യോഗത്തിൽ ചർച്ചാവിഷയമാകും.
ചെന്നൈയ്ക്കടുത്ത് കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് സമ്മേളനംനടക്കുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. 1956-ലെ സംസ്ഥാന പുനഃസംഘടനാനിയമത്തിലെ വകുപ്പുകൾപ്രകാരം രൂപവത്കരിക്കപ്പെട്ട മേഖലാ കൗൺസിലുകളുടെ ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സതേൺ കൗൺസിൽ വൈസ് ചെയർമാനായും തമിഴ്നാട് ചീഫ് സെക്രട്ടറി സായികുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്. വൈസ് ചെയർമാൻ, സെക്രട്ടറിപദങ്ങൾ അംഗസംസ്ഥാനങ്ങൾ മാറിമാറി വഹിക്കുകയാണ് ചെയ്യുക. 30-ാമത് സമ്മേളനം 2022-ൽ തിരുവനന്തപുരത്താണ് നടന്നത്.
പൊതുവായ വിഷയങ്ങളിൽ ഉപദേശങ്ങൾ സമർപ്പിക്കാനുള്ള അധികാരമേ കൗൺസിലിന് ഉള്ളൂവെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഏകോപിതപ്രവർത്തനത്തിന് വേദിയൊരുക്കാൻ സമ്മേളനത്തിന് കഴിയും. വ്യാഴാഴ്ച രാവിലെ മന്ത്രിതല സമ്മേളനവും ഉച്ചയ്ക്കുശേഷം ഉദ്യോഗസ്ഥതല യോഗവും നടക്കും. കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ നേരിട്ടുള്ള ചർച്ചയും ഇതിനിടെ നടന്നേക്കും. സമ്മേളനം കഴിഞ്ഞ് മഹാബലിപുരത്തെ പൈതൃകകേന്ദ്രങ്ങൾ സന്ദർശിച്ചശേഷം വൈകീട്ട് അമിത് ഷാ ഡൽഹിക്ക് മടങ്ങും.































