തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാഴ്ചയായി സ്ഥിതി വിലയിരുത്തുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് കേസുകള്‍ കൂടുന്നു. സൈക്ലിക് വര്‍ദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെല്‍ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പനി സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോകോള്‍ നിര്‍ദ്ദേശിച്ചിരുന്നുതായും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അതിനനുസരിച്ച് പരിശീലനം സിദ്ധിച്ചവരാണെനന്നും മന്ത്രി വ്യക്തമാക്കി.
ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഏഴ് പേര്‍ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായി കേസുകളും മരണവും ഉണ്ടായിട്ടില്ലെന്നും ഓരോ മരണവും ഒഴിവാക്കണം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ശ്വാസകോശ അസുഖമുള്ള കുട്ടികള്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, പനിയെ നിസ്സാരവല്‍ക്കരിക്കരുത്, സ്വയം ചികിത്സ പാടില്ല, പനി ബാധിച്ചാല്‍ ഡോക്ടറെ കാണണം, ഏതു പനിയാണ് എന്നത് തിരിച്ചറിഞ്ഞ് ചികിത്സിക്കണം, കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം, കൊതുകുകള്‍ വളരുവാനുള്ള എല്ലാ സാഹചര്യവും വീടുകളിലും ഓഫീസുകളിലും സ്‌കൂളുകളിലും ഒഴിവാക്കണം, ഉറവിട നശീകരണ പ്രവര്‍ത്തനം അടിയന്തരമായി നടത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.





























