ഇലന്തൂർ : തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ പാലച്ചുവട് ജംഗ്ഷന് സമീപം മഴയിൽ വാഹനങ്ങള്‍ തെന്നിമാറി ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് ഒടിയുന്നത് തുടർകഥയാവുന്നു. റോഡ് നിർമ്മാണത്തിലെ അപാകതകള്‍ പരിശോധിക്കാൻ നടപടിയുണ്ടാവണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. റോഡിന്‍റെ ടാറിംഗ് പൂര്‍ത്തിയായിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ അടുത്ത കാലത്താണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തെന്നിമാറി ഇടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലവാസിയായ പുളിനിൽക്കുന്നതിൽ മാത്യു പി.ശാമുവേൽ മരണപ്പെട്ടത്.
പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടാവുന്ന വാഹനാപകടങ്ങള്‍ കാരണം ട്രാൻസ്ഫോർമർ തകർന്നും ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞും വൈദ്യുതി സംവിധാനം തകരാറിലാവുന്നത് പതിവായി മാറി. ഒരേ സ്ഥലത്ത് തന്നെ സ്ഥിരമായി വാഹനങ്ങള്‍ സംഭവിക്കുന്നതാണ് റോഡ് നിര്‍മ്മാണത്തിലെ ആശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടാന്‍ കാരണം. ബി.എം & ബി.സി സാങ്കേതിക വിദ്യയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ടാര്‍ ചെയ്ത റോഡില്‍ അടുത്ത ദിവസങ്ങളിലും ടാര്‍ ഇളകി മാറിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. വാര്യാപുരം വളവിലും റോഡില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
വാര്യാപുരം വളവില്‍ കയറ്റം കയറി വരുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. ഇനിയും വലിയ അപകടങ്ങള്‍ ഈ ഭാഗത്ത് സംഭവിക്കുന്നതിന് മുന്‍പ് പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിശോധിക്കേണ്ടത് ആവശ്യമാണ്. റോഡ് നിർമാണത്തിലെ അപാകത സംബന്ധിച്ച് സർക്കാർ തല അന്വേഷണം വേണമെന്ന് ഇലന്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് വിൻസൻ തോമസ് ചിറക്കാല ആവശ്യപ്പെട്ടു.




























