ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളത്തിലെ മുഖ്യമന്ത്രിയാരാകണം എന്ന ചർച്ച കോൺഗ്രസിൽ കൊടുമ്പിരിക്കൊണ്ടിരിക്കവെ നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി നടേശനും രംഗത്ത്. പൂച്ചയ്ക്ക് പൊന്നൊരുക്കുന്ന ഇടത്ത് കാര്യമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വന്നാൽ വളരെ സന്തോഷമെന്നാണ് അഭിപ്രായപ്പെട്ടത്. ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രി വന്നാൽ കേരളത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുസ്ലിം ലീഗിനെതിരായ വിമർശനം വെള്ളാപ്പള്ളി ഇന്നും തുടർന്നു.
ലീഗ് പരസ്യ നിലപാട് പറഞ്ഞത് ശരിയായില്ലെന്നും ലീഗിന്റെ നിലപാടാണ് കാര്യങ്ങൾ ബി ജെ പിയിലേക്ക് പോകാൻ കാരണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ലീഗിന്‍റെ നിലപാട് ശരിയല്ലെന്ന് പറഞ്ഞ മാത്യു കുഴൽനാടനോട് എന്താണ് ചെയ്തതെന്ന് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കുന്നു. ലീഗ് പറയുന്നതിന് ഒത്തു പറയുന്നവരെയാണ് അവർക്ക് വേണ്ടത്. മുസ്ലിം ലീഗ് കാണിക്കുന്ന ഈ വിവേചനത്തെ കുറിച്ചാണ് താൻ പറഞ്ഞത്. സത്യം പറയാൻ നിവൃത്തിയില്ലെന്നും ലീഗ് തന്നെ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തോൽവിയിൽ സി പി ഐ തന്നെ വിമർശിക്കുന്നത് ശരിയല്ല. കൂട്ടത്തിൽ നിന്ന് ചതിച്ചവരാണ് സി പി ഐക്കാരെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.






























