പത്തനംതിട്ട: ഇലവുംതിട്ട മെഴുവേലി സർക്കാർ മൃഗാശുപത്രി ക്ഷയത്തിന്റെ പിടിയില്‍. വാടക കെട്ടിടമാകട്ടെ ഏത് സമയത്തും നിലം പൊത്താറായ അവസ്ഥയിലാണ്. കഴിഞ്ഞ 8 വർഷമായി സ്ഥിരം കെട്ടിടം നിർമിക്കാനുള്ള സ്ഥലത്തിനായി പഞ്ചായത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. ഉള്ളന്നൂർ പുന്നകുളഞ്ഞിയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മൃഗാശുപത്രിയുടെ പ്രവർത്തനം. ആവശ്യത്തിന് ഡോക്ടറും ജീവനക്കാരുമുണ്ട്. എന്നാൽ ഇവർക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെ ഇല്ല. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഴക്കാലങ്ങളിൽ മരുന്നും ഫയലുകളും നനയുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പുറമ്പോക്ക് ഭൂമിയുണ്ടെങ്കിലും റവന്യു വകുപ്പ് കനിയണം. ഇതുവരെ അത് നടപ്പാകുന്നില്ല. സ്ഥലം കിട്ടിയാൽ കെട്ടിടം നിർമിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടും ലഭിക്കും. ക്ഷീര കർഷകർ ധാരാളമുള്ള പ്രദേശം കൂടിയാണ്.
ഭൂമി കണ്ടെത്തി മൃഗാശുപത്രിക്ക് കെട്ടിടം പണിയാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം, മെഴുവേലി എംപിഎസിക്കു അടുത്തായി കിടക്കുന്ന ജലസേചന വകുപ്പിന്റെ സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്തിന്റെ പരിധിയിൽ പലയിടങ്ങളിൽ സ്ഥലം ഉണ്ടെങ്കിലും അനുയോജ്യമായത് ലഭ്യമല്ല. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന് മുൻഗണന നൽകി ബന്ധപ്പെട്ട സർക്കാർ ഓഫിസ് കെട്ടിടം പണിയുന്നതിന് ചില സ്ഥലങ്ങൾ കാണിച്ചെങ്കിലും സാങ്കേതിക ബുദ്ധിമുട്ട് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നതെന്ന് പ്രസിഡന്റ് പിങ്കി ശ്രീധർ പറഞ്ഞു.





























