വെച്ചൂച്ചിറ: പേവിഷബാധയ്ക്ക് എതിരെ തെരുവ് നായ്ക്കൾക്ക് വാക്സിനേഷന്‍ (കുത്തിവെപ്പ്) നടത്തുന്നതിന് ഓൺലൈൻ കൂടിയ അടിയന്തിര ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. തെരുവുനായകളെ പിടികൂടുന്നതിന് പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാരെ കണ്ടെത്തുന്നതിന് വെറ്റിനറി സർജനെ ചുമതലപ്പെടുത്തി. ഇതിനായി വരുന്ന ചിലവുകൾ പഞ്ചായത്തിന്റെ തനതു വരുമാനത്തിൽ നിന്ന് ചെലവഴിക്കുന്നതിനും അടുത്തുവരുന്ന ഡിസ്ട്രിക്ട് പ്ലാനിങ് കമ്മിറ്റിയിൽ പ്രോജക്ട് വെച്ച് അംഗീകാരം വാങ്ങിക്കുന്നതിനും തീരുമാനിച്ചു. ഡിപ്പാർട്ട്മെന്റിൽ നിന്ന് മരുന്ന് എടുക്കുന്നതിനും തികയാത്ത പക്ഷം ഗവ. അംഗീകൃത സ്‌ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിനുമാണ് തീരുമാനം.
പട്ടി പിടുത്തക്കാരെ ലഭിക്കുന്ന മുറയ്ക്ക് ബുധനാഴ്ച മുതൽ പഞ്ചായത്തിലെ നായ്ക്കളുടെ ശല്യം ഉണ്ടായിട്ടുള്ള ഹോട്ട്സ്പോട്ടുകൾ ആയ കുന്നം, വെച്ചൂച്ചിറ കവല, ചന്ത, നവോദയ എന്നീ ഭാഗങ്ങളിലും, പൊതു ഇടങ്ങളായ സ്കൂളുകൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ് കൂടാതെ തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടെന്ന് പ്രദേശവാസികൾ അറിയിക്കുന്ന സ്ഥലങ്ങളിലും ലഭ്യമാകുന്ന അത്രയും തെരുനായ്ക്കളെ വാക്സിനേഷൻ നൽകുന്നതിനുമാണ് തീരുമാനം. ഓൺലൈനായി കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ വി വർക്കി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി കെ ജയിംസ്, നിഷ അലക്സ്, എസ് രമാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വെറ്റിനറി സർജൻ എന്നിവർ പങ്കെടുത്തു.






























