ന്യൂഡൽഹി : മധ്യപ്രദേശിലെ സത്‌നയിൽ സിറോ മലബാർ രൂപതയുടെ സ്കൂളിൽ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) പ്രാദേശിക ഘടകം ആവശ്യപ്പെട്ടു. ക്രൈസ്റ്റ് ജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ 15 ദിവസത്തിനകം വിഗ്രഹം സ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് സ്കൂൾ മാനേജരും രൂപതയുടെ വികാരി ജനറലുമായ ഫാ.അഗസ്റ്റിൻ ചിറ്റുപറമ്പിലിനു നൽകിയ നിവേദനത്തിൽ വി.എച്ച്.പി വ്യക്തമാക്കി.
രൂപത ആസ്ഥാന ക്യാംപസിലെ സ്കൂൾ 49 വർഷം മുൻപു സ്ഥാപിച്ചതാണ്. ഇവിടെ 3 വർഷം മുൻപുവരെ സരസ്വതീവിഗ്രഹം ഉണ്ടായിരുന്നുവെന്നും അതു നീക്കം ചെയ്യപ്പെട്ടെന്നുമാണ് വി.എച്ച്.പി യുടെ വാദം. എന്നാൽ താൻ 20 വർഷമായി സ്കൂളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണെന്നും വി.എച്ച്.പി ക്കാരുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഫാ.അഗസ്റ്റിൻ പറഞ്ഞു. ഇന്നു ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും ഫാ.അഗസ്റ്റിൻ പരാതി നൽകും.
കഴിഞ്ഞ ദിവസം രാവിലെയാണ് മുപ്പതോളം വി.എച്ച്.പി ക്കാർ ക്യാംപസിലെത്തിയത്. മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാനെന്നോണം നിവേദനം കൈപ്പറ്റുന്നതാണ് ഉചിതമെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് നിവേദനം കൈപ്പറ്റിയത്. സ്കൂൾ മാനേജ്മെന്റുമായി തങ്ങൾക്കു പ്രശ്നമൊന്നുമില്ലെന്നും 99% വിദ്യാർഥികളും ഹൈന്ദവരായതിനാൽ സ്കൂളിൽ സരസ്വതിയോടുള്ള പ്രാർഥന വേണമെന്നും വി.എച്ച്.പി പ്രാദേശിക നേതാവ് സാഗർ ഗുപ്ത പറഞ്ഞു. വിഗ്രഹം സ്ഥാപിക്കാൻ സ്കൂൾ മാനേജ്മെന്റ് തയാറായില്ലെങ്കിൽ തങ്ങൾ അതു ചെയ്യുമെന്നും സാഗർ പറഞ്ഞു.